Wednesday 21 February 2018

പെരുന്നാളുകള്‍

(42 വര്‍ഷം മുമ്പ് ഓശാനമാസികയുടെ ഒന്നാംലക്കത്തില്‍ പ്രസിദ്ധീകരിച്ച  ഈ ലേഖനത്തിലെ ചോദ്യം ഇന്നും പ്രസക്തമല്ലേ? 

നമ്മുടെ പള്ളിപ്പെരുന്നാളുകള്‍ നമ്മെ വിഗ്രഹാരാധകരാക്കി മാറ്റുന്നില്ലേ?)

വര്‍ഷകാലം കഴിയുന്നതോടെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ പെരുന്നാളുകളുടെ സീസണ്‍ ആരംഭിക്കുകയായി. ഏതെങ്കിലും പ്രത്യേക പള്ളിയിലെ പുണ്യവാളന്റേയോ പുണ്യവാളത്തിയുടേയോ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് സംലബ്ധമാക്കണമെന്ന് തീവ്രമായ ഉദ്ദേശ്യത്തോടുകൂടി പള്ളിക്കാര്യത്തില്‍ നിന്നോ പ്രസുദേന്തിമാരില്‍ നിന്നോ ഉള്ള പരസ്യങ്ങള്‍ പത്രങ്ങളിലും ബസ്സുകളിലും കണ്ടു തുടങ്ങുന്നു. പരസ്യങ്ങളില്‍, പെരുന്നാള്‍ ദിവസവും കച്ചവടത്തിനായി തറ ലേലം ചെയ്യുന്ന തീയതിയും സമയവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാവും. ഈ പെരുന്നാളുകളുടെ ചരിത്രപരമായ കാരണങ്ങളെയും കത്തോലിക്കാ വിശ്വാസത്തിനിവയുമായുള്ള ബന്ധങ്ങളെയുംപറ്റി യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികള്‍ ചിന്തിക്കുന്നത് ഉചിതമല്ലേ?
വിഗ്രഹങ്ങള്‍ക്ക് വിലക്ക്
ക്രൈസ്തവമതം ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന യഹൂദമതത്തെരുവില്‍ വിരിഞ്ഞ സുന്ദരസൂനമത്രേ. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ബഹുദൈവവിശ്വാസത്തിലും വിഗ്രഹാരാധനയിലും മുഴുകിയിരുന്നപ്പോള്‍, ഏകദൈവവിശ്വാസം അചഞ്ചലമായി മുറുകെ പിടിക്കുകയാണ് യഹൂദജനത ചെയ്തത്. പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യമൊഴിച്ച് മറ്റൊന്നും യഹൂദമതത്തിന്റെ, ദൈവവീക്ഷണത്തില്‍ നിന്നു വ്യത്യസ്തമായി മിശിഹാ ക്രൈസ്തവ വിശ്വാസികള്‍ക്ക് നല്‍കിയിട്ടില്ല. മനുഷ്യപാപങ്ങളുടെ പരിപൂര്‍ണ്ണ മോചനത്തിനായി, ദൈവത്തിന്റെ ഏകജാതന്‍ ഭൂതലത്തില്‍ പിറന്ന്, രക്ഷാകരകര്‍മ്മം നടത്തിയെന്ന് നാം വിശ്വസിക്കുന്നു. അത് അനിഷേധ്യമായ സത്യവും വിശ്വാസവുമാണ്. പഴയ നിയമത്തിന്റെ തുടര്‍ച്ച മാത്രമാണ് പുതിയ നിയമം. മോശെയ്ക്ക് ദൈവം നല്‍കിയ പ്രമാണങ്ങളാണ് പുതിയ നിയമത്തിന്റെയും പഴയ നിയമത്തിന്റെയും ആണിക്കല്ല്. പത്തു പ്രമാണങ്ങളില്‍ ഒന്നാമത്തേത് ഇങ്ങനെയാണ്. ''ഈജിപ്ത് നാട്ടില്‍ത്‌നിന്ന് അടിമത്തത്തിന്റെ നാട്ടില്‍നിന്ന് നിന്നെ പുറത്താക്കാനയച്ചവനും നിന്റെ ദൈവവുമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ വേറെ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ കീഴെ ഭൂമിയിലോ ഭൂമിക്കടയിലോ ജലത്തിലോ ഉള്ള യാതൊന്നിന്റെയും വിഗ്രഹമോ രൂപമോ നീ ഉണ്ടാക്കരുത്. നീ അവയെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്'' (പുറപ്പാട് 20: 2-4). മിശിഹ പിറന്ന കാലത്തും ഇന്നും ഈ അടിസ്ഥാനവിശ്വാസം യഹൂദരിലുണ്ട്. മനോഹരമായ ജെറൂശലേം ദേവാലയത്തില്‍പോലും ആദിപിതാവ് അബ്രഹാമിന്റെയോ, ഇസ്രായേലിന്റെ കുലപതിയായ യാക്കോബിന്റെയോ, രൂപങ്ങള്‍ ഉണ്ടായിരുന്നില്ല. അത് ദേവാലയം മാത്രമായിരുന്നു.
വിഗ്രഹങ്ങള്‍ ക്രിസ്തുമതത്തിലേക്ക്
ക്രിസ്തുമതം ആദ്യകാലങ്ങളില്‍ വിഗ്രഹനിര്‍മ്മാണത്തിനും വിഗ്രഹാരാധനയ്ക്കും വിരുദ്ധമായ നിലപാടാണെടുത്തിട്ടുള്ളത്. മിശിഹായുടെ കല്‌നകളനുസരിച്ച് മോശെയുടെ പ്രമാണങ്ങളില്‍ മുറുകെ പിടിക്കാന്‍ ആദിമ സഭ ജാഗരൂകരായിരുന്നു. ''വിഗ്രഹങ്ങള്‍ക്ക് ഒരു സ്ഥാനവും ഇല്ലെന്നും, ഏകദൈവമല്ലാതെ വേറൊരു ദൈവമില്ലെന്നും നിങ്ങള്‍ക്കറിയാല്ലോ? അകാശത്തിലും ഭൂമിയിലും ദേവന്മാരെന്നും കര്‍ത്താക്കളെന്നും പേരുള്ള പലരുമുണ്ടെങ്കിലും, പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളു. അവിടുന്നാണ് സമസ്തവും സൃഷ്ടിച്ചതും. നാം അവിടുത്തേക്കായി ജീവിക്കേണ്ടവരുമാണ്. ഈശോമിശിഹായെന്ന ഏക കര്‍ത്താവേ നമുക്കുള്ളു. അവിടുന്നു വഴി സമസ്തവുമുണ്ടായി. അവിടുന്നുവഴി നാമും ആവിര്‍ഭവിച്ചു. എന്നാല്‍ എല്ലാവര്‍ക്കും ഒരു ബോധമില്ല, ചിലര്‍ ഇന്നും വിഗ്രഹാരാധനയില്‍ മുഴുകിയിരിക്കുകയാണ്'' (1 കോറി. 8: 4-7). വിശുദ്ധ പൗലോസ് വിഗ്രഹങ്ങള്‍ സൃഷ്ടിക്കുന്നതിനെയും വിഗ്രഹാര്‍പ്പിതങ്ങള്‍ ഭക്ഷിക്കുന്നതിനെയും എതിര്‍ക്കുന്നുണ്ട്. റോമാസാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന റോമയില്‍ ജനങ്ങള്‍ വിഗ്രഹാരാധനക്കാരായിരുന്നു. ചക്രവര്‍ത്തിയുടെ വിഗ്രഹങ്ങള്‍വരെ നിര്‍മ്മിച്ച് പൂജിക്കുന്ന പതിവ് അവര്‍ക്കുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ടതിനുശേഷം റോമയിലെ ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പ്രവഹിച്ചു. അന്ന് റോമില്‍ നിലവിലുണ്ടായിരുന്ന പ്രാകൃതമതം ക്രിസ്തുതത്തെ സ്വാധീനിച്ചു. അതിന്റെ ഫലമാണ് ക്രിസ്തുമതത്തിലെ വിഗ്രഹങ്ങള്‍. ക്രൈസ്തവമത വിശ്വാസത്തിന്റെ ആണിക്കല്ലായ മോശെയുടെ അടിസ്ഥാനപ്രമാണങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട് രൂപങ്ങള്‍ നിര്‍മ്മിച്ച് പള്ളികളില്‍ സ്ഥാപിക്കാന്‍ തുടങ്ങി.
ഹിന്ദുമതത്തില്‍
ഇന്ത്യയിലും അതുതന്നെയാണു സംഭവിച്ചത്. ഹിന്ദുമതവിശ്വാസമനുസരിച്ച് മന്ത്രങ്ങള്‍ കൊണ്ട് വിഗ്രഹങ്ങളില്‍ ശക്തി ആവാഹിപ്പിച്ച് തേജസ്സുറ്റതാക്കിത്തീര്‍ക്കുന്നു. അവ കല്ലുകൊണ്ടോ പഞ്ചലോഹം കൊണ്ടോ അഞ്ജനക്കല്ലുകൊണ്ടോ, നിര്‍മ്മിച്ചതാണെങ്കിലും ശക്തിയുള്ളതായിത്തീരുന്നു. അങ്ങിനെയാണ് ഗുരുവായൂരപ്പനും ശബരിമല അയ്യപ്പനും ദൈവശക്തി ലഭിക്കുന്നതെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ക്രിസ്ത്യാനികള്‍ക്ക് അങ്ങിനെ ഒരു വിശ്വാസമില്ല. ഒരു പ്രത്യേകരൂപത്തിനു ശക്തിയുള്ളതായി ക്രിസ്തു മതവിശ്വാസത്തിലില്ല, മാത്രമല്ല, ഇത്തരം വിശ്വാസങ്ങള്‍ ക്രിസ്തുമതത്തിന്റെ ദൈവവീക്ഷണത്തിനു കടക വിരുദ്ധവുമാണ്.
അരീത്ര വെല്ലിച്ചനും ശബരിമല അയ്യപ്പനും

ക്രിസ്തുമതവീക്ഷണത്തില്‍ വിഗ്രഹങ്ങള്‍ക്കും രൂപങ്ങള്‍ക്കും ഒരു സ്ഥാനവുമില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്രായോഗികമതത്തില്‍ ഇന്നു നില നേരേ മറിച്ചാണ്. പഴയ പള്ളികളിലുള്ള ചില വിശുദ്ധന്മാരുടെ രൂപങ്ങളോട് പ്രത്യേകമായ ഭക്തിയും വണക്കവും ഇന്ന് കേരളസഭയിലുണ്ട്. അതിരമ്പുഴയും അര്‍ത്തുങ്കലുമുള്ള ദേവസ്യാനോസ് പുണ്യവാളന്റെ രൂപം, എടത്വായിലും ഇടപ്പള്ളിയിലുമുള്ള ഗീവര്‍ഗീസ് സഹദായുടെ രൂപം, അരുവിത്തുറയിലുള്ള ഗീവര്‍ഗീസ് വല്ല്യച്ചന്റെ രൂപം, മയ്യഴിപ്പള്ളിയിലെ അമ്മ ത്രേസ്യയുടെ രൂപം - ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത രൂപങ്ങള്‍. ഇവയ്ക്ക് പ്രത്യേക ശക്തിയുള്ളതായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നേര്‍ച്ചകാഴ്ചകള്‍ വാങ്ങുന്ന സമ്പ്രദായം നിര്‍ഭാഗ്യവശാല്‍ ഇന്നു നിലവിലുണ്ട്. ധീരോദാത്തമായ പുണ്യജീവിതംകൊണ്ട് ആത്മസാക്ഷാത്ക്കാരം നേടിയവരാണ് ഈ വിശുദ്ധന്മാര്‍. എന്നാല്‍ തടികൊണ്ടോ കളിമണ്ണുകൊണ്ടോ നിര്‍മ്മിച്ച ഒരു പ്രതിമയ്ക്ക് എന്തെങ്കിലും ശക്തിയുണ്ടെന്നു പ്രചരിപ്പിക്കുന്നത് അജ്ഞരായ ജനങ്ങളെ ചൂഷണം ചെയ്യലാണ്; ക്രൈസ്തവമതവിരുദ്ധമാണ്. എടത്വായിലെ പുണ്യാളനും, അരീത്രവല്യച്ചനും നേര്‍ച്ചയിട്ടില്ലെങ്കില്‍ അവര്‍ പാമ്പിനെ അയയ്ക്കുമെന്ന ഭയം ജനങ്ങളില്‍ സൃഷ്ടിക്കുന്നു. ദേവസ്യാനോസ് പുണ്യവാളന് ചേര്‍ച്ച കാഴ്ചകള്‍ നല്‍കിയില്ലെങ്കില്‍ അദ്ദേഹം നാട്ടില്‍ 'വസന്ത' വിതയ്ക്കുമെന്നു ഭയപ്പെടുത്തുന്നു. അങ്ങിനെ നേര്‍ച്ചകാഴ്ചകള്‍ ലഭിച്ചില്ലെങ്കില്‍ മനുഷ്യദ്രോഹം ചെയ്യുന്ന ക്ഷൂദ്രബുദ്ധികളാണ് ഈ വിശുദ്ധന്മാരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കൈക്കൂലി കൊടുത്തില്ലെങ്കില്‍ മനുഷ്യരെ തല്ലുന്ന പോലീസുകാരന്റെയും കൈക്കൂലി കൊടുത്തില്ലെങ്കില്‍ പ്ലാന്റേഷന്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെയും നിലയിലേക്ക് പുണ്യചരിതരായ ഈ വിശുദ്ധന്മാരെ നാം അധഃപതിപ്പിക്കുകയാണ്. ഇത് ആ പുണ്യാന്മാക്കളോടു ചെയ്യുന്ന അപരാധമത്രെ. ഓരോ കാര്യസാധ്യത്തിനായി ഓരോ പുണ്യവാളനും സ്വര്‍ഗ്ഗത്തില്‍ 'പോര്‍ട്ടു ഫോളിയോ' നിശ്ചയിച്ചിട്ടുണ്ടെന്നു തോന്നും പ്രചരണങ്ങളുടെ പോക്കു കണ്ടാല്‍. തന്റെ തിരുസൂതന്റെ രക്തം കൊണ്ട് മനുഷ്യവര്‍ഗ്ഗത്തെ രക്ഷിച്ച സ്‌നേഹസ്വരൂപനും സകല നന്മസ്വരൂപനുമായ ദൈവത്തെ സ്വാധീനിക്കുന്നതിന് പണവും നേര്‍ച്ച കാഴ്ചകളും വാങ്ങി ശുപാര്‍ശ ചെയ്യുന്ന നാലാംകിട രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് ഇന്ന്  പുണ്യവാന്മാരെ നാം അധഃപതിപ്പിച്ചുവെന്നത് ജൂഗുപ്‌സാവഹമാണ്. ശബരിമലയ്ക്ക് ശരണം വിളിച്ചുപോകുന്ന അയ്യപ്പഭക്തനെ നമുക്ക് ന്യായീകരിക്കാം. കാരണം ശബരിമല ധര്‍മ്മശാസ്താവിന്റെ വിഗ്രഹം ശക്തിയും തേജസ്സുമുറ്റതാണെന്ന് ആ തീര്‍ഥാടകന്‍ വിശ്വസിക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പഠനം അതില്‍നിന്നു വ്യത്യസ്തമാണ്. 'സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏകന്‍ മാത്രമാണ് നിങ്ങളുടെ ഗുരുവും നായകനും' എന്ന് മിശിഹാ അസന്ദിഗ്ധമായി കല്പ്പിച്ചു. സകല വരങ്ങളുടെയും നന്മകളുടെയും ദാതാവ് ഏകനും ആദിയും അന്തവുമില്ലാത്തവനുമായ പിതാവാകുന്നു. ആ പിതാവിന്റെ ഇഷ്ടം നിറവേറ്റല്‍ മാത്രമായിരുന്നു മിശിഹായുടെ കര്‍മ്മസരണി. അവിടെ വിഗ്രഹങ്ങള്‍ക്കോ രൂപങ്ങള്‍ക്കോ സ്ഥാനമില്ല.

Sunday 18 February 2018

കന്യാസ്ത്രീകളുടെ പ്രശ്നങ്ങള്

ഓശാന മാസികയുടെ ഒന്നാം ലക്കത്തില്‍നിന്ന്

നമ്മുടെ കര്‍ത്താവ്, തന്റെ ജീവിതകാലത്ത്, അവിവാഹിതാവസ്ഥയോട് പ്രത്യേകമായ ഒരു മമത കാണിച്ചതായി തെളിവില്ല. തന്റെ ശിഷ്യപ്രധാനന്‍ തൊട്ടുള്ള ശിഷ്യന്മാര്‍ വിവാഹിതരായിരുന്നു. വിശുദ്ധ നിയമത്തില്‍ വിവരിക്കുന്ന മറിയം മഗ്ദലന മുതലുള്ള സ്ത്രീകള്‍ പുരുഷനെ അറിയാത്തവരായിരുന്നില്ല. വിവാഹത്താലുള്ള സ്ത്രീപുരുഷബന്ധം, അവിവാഹിതാവസ്ഥയേക്കാള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ താഴ്ന്നതാണെന്നോ അവിവാഹിതാവസ്ഥ, ദൈവദൃഷ്ടിയില്‍ പ്രീതിജനകമാണെന്നോ തെളിവുകള്‍ ഒന്നും ഇല്ല.  
പരിശുദ്ധകന്യാമറിയം, കന്യകയായിരുന്നില്ലേ? അങ്ങിനെ കന്യകാവസ്ഥ പരിശുദ്ധമാക്കപ്പെട്ടില്ലേ എന്ന് ചോദിച്ചേക്കാം. മറിയം കന്യകയായി ജീവിതം മുഴുവന്‍ കഴിയാന്‍ ആഗ്രഹിച്ചിരുന്നവളോ, വിവാഹ ജീവിതാന്തസ്സിനോട് മതിപ്പില്ലാതിരുന്നവളോ ആയിരുന്നില്ല. ''ഈശോമിശിഹായുടെ പിറവി ഇപ്രകാരമായിരുന്നു. അവന്റെ അമ്മയായ മറിയം, യൗസേപ്പിനോട് വിവാഹം ചെയ്യപ്പെട്ടിരിക്കെ അവര്‍ സംഗമിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1: 18). ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൗസേപ്പ് എന്നു പേരുള്ള ഒരു പുരുഷനോട് വിവാഹം ചെയ്യപ്പെട്ടിരുന്ന കന്യകയുടെ അടുക്കലേക്ക് അയയ്ക്കപ്പെട്ടു''.
മറിയം വിവാഹിതയായിരുന്നു. (യഹൂദസമൂഹ സമ്പ്രദായമനുസരിച്ച് നിയമാനുസൃതമുള്ള വിവാഹം കഴിഞ്ഞ് കുറെ നാളുകള്‍ക്കുശേഷമാണ് ഭാര്യാഭര്‍ത്തൃബന്ധം ആരംഭിക്കുന്നത്. വിവാഹവാഗ്ദാനം തന്നെ വിവാഹമാണ്.) വിവാഹജീവിതാന്തസ്സില്‍, പ്രവേശിച്ച് വിവാഹവിധിയനുസരിച്ച് കന്യാത്വം ഭര്‍ത്താവിനു മാത്രം സമര്‍പ്പിക്കാന്‍ സന്നദ്ധയുണായിരുന്നു അവള്‍. പക്ഷേ, ദൈവേഷ്ടം മറിച്ചായിരുന്നു.
ദൈവം മനുഷ്യനായി അവതരിക്കുന്നത് മനുഷ്യബീജത്തിലൂടെയാകാന്‍ പാടില്ല! അങ്ങനെ ദൈവേഷ്ടത്തിന് വിധേയയായാണ് മറിയം പരിശുദ്ധാരൂപിയാല്‍ ഗര്‍ഭം ധരിക്കപ്പെടുന്നത്. ''ഇതാ ഒരു കന്യക ഗര്‍ഭം ധരിച്ചു പ്രസവിക്കും''...... എന്ന് പ്രവാചകന്‍ മൂലം കര്‍ത്താവിനാല്‍ അരുളിചെയ്യപ്പെട്ടത് നിവൃത്തിയാകേണ്ടതിനായിരുന്നു. (മത്തായി 1: 21-22) കന്യാമറിയം, പുരുഷസംസര്‍ഗ്ഗം കൂടാതെ ഗര്‍ഭം ധരിച്ചത് ദൈവനിശ്ചയമായിരുന്നു. മറിയം, കന്യകാത്വമല്ല; വിവാഹാവസ്ഥയാണ് സ്വയം തെരഞ്ഞെടുത്തത്. മനുഷ്യരക്ഷകനായ മിശിഹായുടെ ലോകാവതാരത്തിന് തെരഞ്ഞെടുക്കപ്പെട്ട മറിയം പോലും വിവാഹാവസ്ഥ സ്വീകരിച്ചവളായിരുന്നു. അപ്പോള്‍ വിവാഹാവസ്ഥ ദൈവദൃഷ്ടിയില്‍ ഏതെങ്കിലും വിധത്തില്‍ തരംതാഴ്ന്ന ഒന്നായിരുന്നില്ലതന്നെ.
 'കന്യക' എന്ന അവസ്ഥ അതില്‍ത്തന്നെ ദൈവപ്രീതിജനകമാണെന്ന് സുവിശേഷത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അതുകൊണ്ട് കന്യകാലയങ്ങള്‍ക്ക് ഒരു പ്രത്യേക മഹത്വം അവകാശപ്പെടാനില്ല. മധ്യ യുഗങ്ങളിലാണ് കന്യകാലയങ്ങള്‍ ഉടലെടുക്കുന്നത്. അന്ന് നിലവിലിരുന്ന സാമൂഹികാവശ്യങ്ങളുടെ പ്രതിഫലനമായിരുന്നു അത്. കന്യാത്വം, അതിനാല്‍ത്തന്നെ മഹത്വപ്പെട്ടതല്ല. മാതൃത്വമാണ് മഹത്തരമായിട്ടുള്ളത്.
എന്നാല്‍ നമ്മുടെ സമൂഹജീവിതത്തില്‍ കന്യകാലയങ്ങള്‍ ഒരു അവിഭാജ്യഘടകമായിത്തീര്‍ന്നിട്ടുണ്ട്. കന്യകാലയവാസം ദൈവവിളിയായി വ്യവഹരിക്കപ്പെടുന്നു. തന്മൂലം, കന്യകാലയവാസം ആദര്‍ശനിഷ്ഠമായ കൗമാരപ്രായത്തില്‍, പെണ്‍കുട്ടികള്‍ക്ക് ആകര്‍ഷണമുള്ളതായിത്തീരുന്നു.
കന്യകാത്വം അര്‍പ്പണമാണോ?
ജീവിതകാലം മുഴുവന്‍ കന്യകയായി ജീവിക്കുക എന്നത് ദൈവത്തിനുള്ള അര്‍പ്പണമാണോ? ആണെന്നും അല്ലെന്നും പറയാം. ഒരു വ്യക്തി ക്രിസ്തുവിന്റെ വചനങ്ങളെ സ്വീകരിക്കുമ്പോള്‍ അയാള്‍ കാലദേശബന്ധങ്ങള്‍ക്ക് അതീതനായിത്തീരുന്നു. ''എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം കാക്കുന്നു. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടുകൂടി വസിക്കുകയും ചെയ്യും'' (യോഹ 14:23). വൈദ്യുതി പ്രവഹിക്കുന്നു എന്നതിന്റെ തെളിവാണ് ബള്‍ബ് കത്തുക എന്നത്. ബള്‍ബ് കത്തിക്കുക എന്നതാണ് വൈദ്യുതിയുടെ ആവശ്യം. ക്രിസ്തുവിന്റെ വചനം സ്വീകരിച്ചു കഴിയുന്ന വ്യക്തി, സ്‌നേഹത്തിലും സത്യത്തിന്റെ സാക്ഷ്യത്വത്തിലും തീവ്രമനസ്സനായിത്തീരുന്നു. സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് സേവനവും ശുശ്രൂഷയും; സഹജീവികള്‍ക്കുവേണ്ടിയുള്ള അര്‍പ്പിതജീവിതം അപ്പോള്‍ ഒരാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് നമ്മുടെ കര്‍ത്താവിന്റെ മുമ്പില്‍ വിവേചനമുള്ള ഒന്നല്ല. പ്രത്യുത ഏതു ജീവിതാന്തസ്സാണ്, ദൈവവചനത്തിന്റെ അന്യൂനമായ സ്വീകരണത്തിന് വ്യക്തിയെ സഹായിക്കുന്നത്. അത് ദൈവതിരുമുമ്പാകെ മഹത്വമേറിയ താണ്. കന്യകയായി ജീവിക്കുക എന്നത് അതില്‍തന്നെ മഹത്വമേറിയ അര്‍പ്പണമാണെന്ന അഭിപ്രായം ശരിയല്ല. അത് ഒരു ബലിയും അല്ല.
ചെറുപുഷ്പവും അല്‍ഫോന്‍സായും
കന്യകാലയത്തിന്റെ നാലുഭിത്തികള്‍ക്കുള്ളില്‍, ജീവിച്ച ഈ ധന്യകള്‍ കന്യാവ്രതത്തിലൂടെ ദൈവസേവനം നടത്തിയതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഈ രണ്ട് ധന്യാത്മാക്കളുടെയും ജീവിതം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാം ഇവര്‍ രോഗാതുരകളാകാതിരുന്നെങ്കില്‍ ദൈവവചനം സ്വീകരിച്ചതിന്റെ ഫലമായി സ്‌നേഹത്താല്‍ പ്രചോദിതരായി ലോകത്തെവിടെയും സേവനം ചെയ്യാന്‍ സന്നദ്ധരാകുമായിരുന്നു എന്ന്. കന്യകാത്വമല്ല അവരുടെ മഹത്വത്തിനു കാരണം. പ്രത്യുത ദൈവസ്‌നേഹത്തെ പരസ്‌നേഹമാക്കി പകര്‍ത്താനുള്ള അവരുടെ അഭിലാഷമായിരുന്നു. ക്രിസ്തുവിനോടുള്ള സ്‌നേഹം അവിടുത്തെ വചനങ്ങളുടെ അനുസരത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നു. കഠിനമായ ശാരീരികരോഗം അവരുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ലോകമെമ്പാടും നിറഞ്ഞുനില്‍ക്കുന്ന ഉപവി പ്രവര്‍ത്തികള്‍ക്ക് അവര്‍ തയ്യാറാകുമായിരുന്നു.
കന്യകാലയങ്ങള്‍

കത്തോലിക്കാ സമൂഹജീവിതത്തില്‍ കന്യകാലയങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമുണ്ട് ഇന്ന്. കന്യകാന്തസ്സ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉപരിനന്മയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച എത്രയോപേര്‍ ഈ കന്യകാലയങ്ങളില്‍ വസിക്കുന്നു. എന്നാല്‍ ഈ നിശബ്ദ ജീവിതത്തിനിടയിലും, ശക്തമായ മാനുഷിക പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് പലരും വിസ്മരിക്കുന്നു. തീവ്രമായ മാനസിക സംഘര്‍ഷത്തിന് വിധേയരാണ് ഇവരില്‍ പലരും. പലപ്പോഴും മഠത്തിന്റെ ആവൃതിക്കുള്ളില്‍ ഈ വേദനകള്‍ ആരും അറിയാതെ കെട്ടടങ്ങുകയാണ്. മറ്റെവിടെയുമെന്നതുപോലെ അധികാരമത്സരവും അസൂയയും മോഹങ്ങളും മോഹഭംഗങ്ങളും തലമുണ്ടുകൊണ്ടു മൂടിയ തലയ്ക്കുള്ളില്‍ കാണാം. 

Thursday 15 February 2018

കത്തോലിക്കാസഭയിലെ നേതൃത്വഹത്യ

(ഓശാനയില്‍ ആദ്യലക്കംമുതല്‍ ഉണ്ടായിരുന്ന യുവാക്കന്മാര്‍ക്കുള്ള പംക്തിയാണ് 'യുവശക്തി'. കേരളത്തിലെ കത്തോലിക്കാ യുവാക്കന്മാരുടെ സാമൂഹ്യപ്രശ്‌നങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആദ്യലക്കത്തില്‍ ആ പംക്തിയില്‍ കൊടുത്തിരുന്ന ലേഖനത്തില്‍നിന്നുള്ള ഇന്നും പ്രസക്തമായ 
ഭാഗങ്ങളാണ് ഇവിടെ.)

നേതൃത്വരഹസ്യം

ആരാണ് നേതാവ്? എന്താണീ നേതൃത്വം? അവനവന്‍ ജീവിക്കുന്ന സമൂഹത്തില്‍ തൂത്തെറിയപ്പെടേണ്ട ചിന്തകള്‍ക്കും ചട്ടക്കൂടുകള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരായി ജനങ്ങളെ പഠിപ്പിച്ച്, സംഘടിപ്പിച്ച്, വിശ്വാസം ആര്‍ജ്ജിച്ച്, ആദര്‍ശത്തിന്റെ കൊടിക്കീഴില്‍ അവരെ നയിക്കാന്‍ കഴിയുന്നവനാണ് നേതാവ്. ആ നേതാവിന് വ്യക്തമായ സാമൂഹ്യ കാഴ്ചപ്പാടുണ്ടായിരിക്കണം. അത് ബുദ്ധിയുടെ ഉലയില്‍വെച്ച് തനി തങ്കമായി മാറ്റണം. സ്വന്തമായ കഴിവിലുള്ള വിശ്വാസം വളര്‍ത്തുകയും അന്യരുടെ വിശ്വാസം ആര്‍ജ്ജിക്കുകയും വേണം. അതോടൊപ്പം കര്‍മ്മപദ്ധതികള്‍ക്ക് രൂപം കൊടുക്കണം. ലക്ഷ്യപ്രാപ്തിക്കുവേണ്ടി അനവരതം പോരാടണം. ആ പോരാട്ടത്തിനുള്ള ആവേശവും ശക്തിയും കൊടുക്കുന്നത് ലക്ഷ്യസാദ്ധ്യത്തിലുള്ള ശുഭപ്രതീക്ഷയും പ്രവര്‍ത്തിയിലുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ്. ഇതത്രെ നേതൃത്വത്തിന്റെ രഹസ്യം.

പൊരുത്തക്കേട് വാക്കിലും പ്രവൃത്തിയിലും
കത്തോലിക്കാ സമുദായത്തില്‍ ഒരു ബാലന്‍ ആദ്യം ചെന്നെത്തുന്ന സാമൂഹ്യ സംഘടന പള്ളിയാണ്. അവന് പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന മണ്ഡലങ്ങള്‍ സൊഡാലിറ്റിയും ലീജിയന്‍ ഓഫ് മേരിയും അഖില കേരള ചെറുപുഷ്പ മിഷന്‍ ലീഗും മറ്റുമാണ്. ഇവയിലെല്ലാം പ്രാര്‍ത്ഥനയ്ക്കും പണപ്പിരിവിനും വേണ്ടതായ ഭാവനയ്ക്കപ്പുറം ഒന്നും ആവശ്യമില്ല. അവന്റെ ചിന്തയുടെയും വിജ്ഞാനത്തിന്റെയും ചക്രവാളം വളരുന്നതോടുകൂടി അവന്‍ ജീവിക്കുന്ന സമൂഹത്തിലെ അനീതിയിലേക്കും പൊയ്മുഖങ്ങളിലേക്കും അവന്റെ ആദര്‍ശം ഛേദം സംഭവിക്കാത്ത ദൃഷ്ടി ചെന്നു പതിക്കുന്നു. 'മനുഷ്യപുത്രനു തലചായ്ക്കാന്‍' സ്ഥലമില്ലെന്ന് അഭിമാനപൂര്‍വ്വം പ്രഖ്യാപിച്ച മനുഷ്യപുത്രന്റെ അനുയായി, സിംഹാസത്തിന്റെ വേണഭൂഷാഡംബരങ്ങളോടെ ഇരിക്കുന്നു.  ''നിങ്ങള്‍ ഭൂമിയില്‍ പിതാവേ എന്ന് ആരേയും വിളിക്കരുത്'' (മത്തായി 23: 3) എന്നു കല്പിച്ച മിശിഹായുടെ പള്ളിയകത്തുവെച്ച് 'ഞങ്ങളുടെ പിതാവിനും മേല്‍പ്പട്ടക്കാരനും' വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴിയില്‍ക്കൂടി പ്രവേശിക്കുന്നതുപോലെ ക്ലേശകരമാണ് എന്നു കല്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍ എട്ടും പത്തും പേര്‍ പണക്കാരന്റെ ശവക്കല്ലറക്കടുക്കല്‍ 'നെറ്റിപ്പട്ടങ്ങള്‍ക്കു വീതികൂട്ടി കുപ്പായങ്ങളുടെ തൊങ്ങലുകള്‍ നീട്ടി നില്‍ക്കുന്നു' (മത്തായി 23-5). ''നീ പ്രാര്‍ഥിക്കുമ്പോള്‍ മനുഷ്യരാല്‍ കാണപ്പെടുവാന്‍ സംഘങ്ങളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കുവാന്‍ ഇഷ്ടപ്പെടുന്ന കപടഭക്തരേപ്പോലെ ആകരുത്..... നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍വെച്ച്, രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവിനോട് പ്രാര്‍ഥിക്കുക'' (മത്തായി 6:6) എന്നു ഉപദേശിച്ച മിശിഹായുടെ അനുയായികള്‍ പരിഹാരപ്രദക്ഷിണങ്ങളും പ്രാര്‍ഥനയുടെ അലര്‍ച്ചയുമായി തെരുവീഥികളില്‍ യാത്രാതടസ്സം വരുത്തി പ്രാര്‍ത്ഥനപ്രകടനം നടത്തുന്നു. 'സഞ്ചികളോ ഭാണ്ഡങ്ങളോ ചെരിപ്പുകളോ എടുക്കാതെ' (ലൂക്കാ 10: 4) മിശിഹായുടെ വചനങ്ങളുടെ സംരക്ഷണക്കുടക്കീഴില്‍ ആശ്വാസം കണ്ടെത്താന്‍ കല്പിച്ച മിശിഹായുടെ അനുയായികള്‍ അരമനകളും എസ്റ്റേറ്റുകളും വേനല്‍ക്കാല വസതികളും മത്സരിച്ചു വാങ്ങുന്നു. ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവര്‍, മൂന്നുനില കെട്ടിടങ്ങളില്‍ സമ്പന്നരായി ജീവിക്കുന്നു.
അസ്വസ്ഥത ആരംഭിക്കുന്നു.
ഈ വൈരുദ്ധ്യങ്ങള്‍ നിഷ്‌കളങ്കവും ആദര്‍ശനിര്‍ഭരവുമായ ഹൃദയത്തില്‍ ആഴമേറിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഈ അനാചാരങ്ങളുടെ മാറാലകളും പൊയ്മുഖവും വലിച്ചു ചീന്താന്‍ അവന്‍ ആഗ്രഹിക്കുന്നു. അവന്റെ ചിന്ത അസ്വസ്ഥമാകുന്നു.
മാര്‍ഗ്ഗങ്ങള്‍ രണ്ടേ ഉള്ളു.
പക്ഷേ, ഒരു കത്തോലിക്കന്‍ അതു ചെയ്യാന്‍ പാടില്ല! സമൂഹത്തിന്റെ ആധിപത്യം നീണ്ടവസ്ത്രങ്ങളില്‍ പൊതിഞ്ഞുവയ്ക്കപ്പെട്ടിട്ടുള്ള അധികാരം കല്പിക്കും. ''പ്രാര്‍ഥിക്കുക, പരിഹാരം ചെയ്യുക, പെരുന്നാളു കഴിക്കുക, വിയാസാക്ര നടത്തുക, പണം പിരിക്കുക'' ഇവയൊക്കെ നല്ലവണ്ണം അനുസരിക്കുന്നവന്‍ നല്ല കത്തോലിക്കന്റെ പട്ടികയില്‍ കടന്നുകൂടുന്നു. ഒന്നുകില്‍ സ്വയം വേറൊരു പൊയ്മുഖമണിഞ്ഞ് 'നല്ല കുട്ടിയായി', 'ഭക്തനായി' കഴിയുക അല്ലെങ്കില്‍ പൊയ്മുഖങ്ങള്‍ സ്വയം ഒളിക്കുന്ന സാമൂഹ്യ മാന്യതയുടെ പൊന്തക്കാടുകള്‍ തല്ലിത്തകര്‍ക്കുക.
രണ്ടാമത്തേതാണ് നേതൃത്വസിദ്ധിയുള്ളവര്‍ സ്വീകരിക്കുക. അപ്പോള്‍ അവര്‍ പുറത്താക്കപ്പെടുന്നു. സഭയ്ക്കു പുറത്ത്. സമുദായത്തിനു പുറത്ത്.

Tuesday 13 February 2018

സഭാസ്ഥാപനങ്ങളുടെ നടത്തിപ്പും ഉന്നതക്രൈസ്തവമൂല്യങ്ങളും

'ഓശാന'യുടെ ആദ്യ ലക്കത്തിലെ എഡിറ്റോറിയലില്‍നിന്നുള്ള 
മറ്റൊരു  പ്രസക്തഭാഗമാണ് ഇനി കൊടുക്കുന്നത്:
അധികാരത്തെയും അധികാരം കയ്യാളുന്ന സഭാനേതൃത്വത്തെയും സോദ്ദേശകമായി വിമര്‍ശിക്കുന്നതുപോലും തെറ്റാണെന്ന ഭാവം വച്ചുപുലര്‍ത്തുന്നവര്‍ ഇന്നും ഉണ്ട്. സഭാധികാരികള്‍ തെറ്റുചെയ്താല്‍ പുറത്തുപറയുന്നതും പാപമാണെന്നാണ് ഇവരുടെ വാദം. വ്യക്തിവിരോധം വച്ചുകൊണ്ടുള്ള സ്വഭാവഹത്യാശ്രമങ്ങളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സഭാവിമര്‍ശനമെന്നാല്‍, ഏതെങ്കിലും മെത്രാന്റെയോ വൈദികന്റെയോ മനുഷ്യസഹജമായ ബലഹീനതകളുടെയും സ്വഭാവവൈകല്യങ്ങളുടെയും വിഴുപ്പുകള്‍ പൊതുജനമധ്യത്തില്‍ അലക്കുകയെന്നതല്ല; മറിച്ച്, സഭയിലുള്ള അനാചാരങ്ങളുടെയും അക്രൈസ്തവചിന്തയുടെയും നേരെ വിരല്‍ചൂണ്ടുകയെന്നതാണ്. ഈ വിമര്‍ശനത്തിനുള്ള ആത്മബലം ഞങ്ങള്‍ക്കരുളുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ പഠനങ്ങളാണ്.
സഭ ഇന്ന് സ്ഥാപനാകാരയാണ്. അധികാരപരയാണ്. അവള്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥപഠനങ്ങളില്‍നിന്നും വിദൂരസ്ഥയാണ്. സഭ മുടിയനായ പുത്രനെപ്പോലെ, സുഖഭോഗങ്ങളുടെയും അധികാരത്തിന്റെയും പുറകെ ഓടിയകന്നുകഴിഞ്ഞു. കര്‍ത്താവിന്റെ മുന്തിരിത്തോട്ടം കളകള്‍കൊണ്ടു നിറഞ്ഞുകഴിഞ്ഞു. നയിക്കേണ്ടവര്‍ റബര്‍ത്തോട്ടവും ഏലത്തോട്ടവും സമ്പാദിക്കാന്‍ ഉഴറുകയാണ്. സുവിശേഷം പ്രസംഗിക്കാന്‍ ആളുകള്‍ കുറയുന്നു. അതിനു നിശ്ചയിക്കപ്പെട്ടവര്‍ കോളജുകളില്‍ ഷേക്‌സ്പിയറും ഇക്കണോമിക്‌സും പഠിപ്പിക്കുന്നു.
ഇടവകയില്‍ സേവനം അനുഷ്ഠിക്കുന്നത് തരംതാഴ്ന്ന പണിയാണ്. മെത്രാനച്ചന്റെ സെക്രട്ടറിപദവും അരമനയിലേക്കുള്ള പസ്‌തേന്തിയും ഇന്നു അഭികാമ്യമായിത്തീര്‍ന്നിരിക്കുന്നു. ഒരു നല്ല സുവിശേഷപ്രസംഗകനാകുന്നതിനേക്കാള്‍ പ്രയോരും സുപ്പീരിയറും ആകുന്നതാണ് ദൈവസേവനം എന്ന നില ഇന്ന് വന്നിരിക്കുന്നു. 'ദൈവവിളി' പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേക വരം എന്നതിനപ്പുറം പത്രപ്പരസ്യങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെടുന്ന 'മനുഷ്യവിളി' ആയിത്തീര്‍ന്നിരിക്കുന്നു.
മതം മനുഷ്യഹൃദയങ്ങളെ നവീകരിക്കുകയും വീണ്ടും ജനിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിനുപകരം ഇന്ന് സാമൂഹ്യസ്ഥാപനങ്ങളുടെ അനുസ്യൂതമായ നിര്‍മാണത്തില്‍ വ്യാപൃതമായിരിക്കുകയാണ്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പും ഭരണവും ഉന്നതക്രൈസ്തവമൂല്യങ്ങളാല്‍ നിയന്ത്രിതമല്ല. ഉപ്പിന് ഉറ കെട്ടുപോയിരിക്കുന്നു.
സഭയുടെ സംഘടനയിലും സ്ഥാപനങ്ങളുടെ നടത്തിപ്പിലും ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, ഇന്ന് സുവിശേഷഗന്ധിയായ പരിവര്‍ത്തനവും നവീകരണവും ആവശ്യമാണ്. അതിനെക്കുറിച്ച് വൈദികര്‍ക്കും അത്മായര്‍ക്കും തുറന്നെഴുതുവാന്‍ ഒരു വേദി ഇന്നില്ല. അത് ഉണ്ടാകേണ്ടത് സഭയുടെ ആവശ്യമാണ്.

ഇത്തരം ഒരു പ്രസിദ്ധീകരണം നടത്തിക്കൊണ്ടുപോകുക സാമ്പത്തികമായ ഒരു വലിയ ഭാരമാണ് ഇന്ന്. സഹൃദയരും ക്രൈസ്തവവിശ്വാസത്തിന്റെ ദീപശിഖാവാഹകരുമായ-നവീകരണത്തിനുവേണ്ടി ദാഹിക്കുന്ന - സഭാംഗങ്ങള്‍ ഈ പ്രസിദ്ധീകരണത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. വിശുദ്ധ പൗലോസ് തിമാതിയാസിന് എഴുതിയ നിര്‍ദേശമാണ് ഞങ്ങളുടെ പ്രചോദനം; ''ദൈവവചനം പ്രസംഗിക്കുക, സമയത്തും അസമയത്തും ജാഗ്രതാപൂര്‍വ്വം വര്‍ത്തിക്കുക, ബോധ്യം നല്കുക, ശാസിക്കുക, ഉപദേശിക്കുക; ക്ഷമ വെടിയരുത്, അധ്യാപനം ഉപേക്ഷിക്കരുത്. ജനങ്ങള്‍ ഉത്തമപ്രബോധനത്തില്‍ അസഹിഷ്ണുക്കളാകുന്ന കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ തത്പരരായി, അവര്‍ തങ്ങളുടെ ഇച്ഛയ്ക്കിണങ്ങുന്ന പ്രബോധകരെ വിളിച്ചുകൂട്ടും. സത്യം ശ്രവിക്കുന്നതില്‍നിന്നു വ്യതിചലിച്ചു പഴങ്കഥകളിലേക്കു തിരിയും. എന്നാല്‍ നീ എപ്പോഴും അചഞ്ചലനായിരിക്കുക, യാതന സഹിക്കുക, സുവിശേഷകന്റെ ദൗത്യം നിര്‍വഹിക്കുക, നിന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കുക''   (2 തിമൊ 4: 2-5).

Saturday 10 February 2018

സഭാനവീകരണത്തിന്റെ ആവശ്യം

ഓശാന മാസികയുടെ ഒന്നാം ലക്കത്തിലെ എഡിറ്റോറിയലില്‍നിന്നുള്ള മറ്റൊരു  പ്രസക്തഭാഗമാണ് താഴെ കൊടുക്കുന്നത്:

ഇന്ന് കേരളത്തില്‍ എത്ര 'സഭ'കളുണ്ട്? ക്രിസ്തു ഒരു സഭയും, ഒരു ശാശ്വതനിയമവുമാണ് സ്ഥാപിച്ചതെങ്കില്‍, സുറിയാനിക്കാര്‍തന്നെ, തെക്കും വടക്കും മലങ്കരയും; മൂന്നിനും പ്രത്യേക മെത്രാന്മാര്‍, പോലീത്താമാര്‍; പിന്നെ ലത്തീന്‍, അത് അഞ്ഞൂറും എഴുന്നൂറും; അതിനും വേറെ വേറെ മെത്രാന്മാര്‍. തിരുവനന്തപുരം പട്ടണത്തില്‍ 'ദൈവകൃപയാലും, പരിശുദ്ധസിംഹാസനത്തിന്റെ മനോഗുണത്താലും' സുറിയാനി വടക്കുംഭാഗരെ ചങ്ങനാശ്ശേരി മെത്രാന്‍ ഭരിക്കയും സ്വന്തമായ തൊഴുത്തില്‍ തന്റെ അജഗണങ്ങളെ പരിപാലിക്കയും ചെയ്യുമ്പോള്‍, മലങ്കരക്കാരെ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസും, ലത്തീന്‍കാരെ റൈറ്റ്  റവ. ഡോ. പെരേരയും ഭരിക്കുന്നു. ഇതിനുംപുറമേ, ലോകവ്യാപകമായി അധികാരമുള്ള കോട്ടയം മെത്രാന്‍ തെക്കുംഭാഗരെ ഭരിക്കുന്നു. അതുകൊണ്ടും തീരുന്നില്ല സഭ! കര്‍മ്മലീത്താസഭ, നിഷ്പാദുക ഒന്നാംസഭ, ഈശോസഭ, അസ്സീസിസഭ, സെന്റ് തോമസ് സഭ, വിന്‍സെന്‍ഷ്യന്‍സഭ, ദൈവവചനസഭ ഇങ്ങനെ സഭയ്ക്കുള്ളിലും സഭകള്‍. ഈ സഭകള്‍ സ്വന്തമായി സ്വത്തുക്കള്‍ സമ്പാദിക്കുന്നു, കെട്ടിടങ്ങള്‍ പണിയുന്നു, മുദ്രണാലയങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നു. പലപ്പോഴും സഹകരണത്തെക്കാള്‍ മത്സരബുദ്ധിയാണ് ഈ രംഗത്ത് ഭരിക്കുന്ന വികാരം.
ഈ റീത്തുകളും സഭകളും എല്ലാം ഭരണരംഗത്താണ്. അല്‍മായര്‍ എന്ന് മുദ്രകുത്തി, ഭരണരംഗത്തുനിന്നകറ്റി നിര്‍ത്തിയിരിക്കുന്ന 'പാപി' കള്‍ക്ക്, ഈ റീത്തുകള്‍കൊണ്ട് വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല. പരിശുദ്ധകുര്‍ബാന 'പാളയംപള്ളിയില്‍' കണ്ടാലും, 'ലൂര്‍ദ്ദുപള്ളിയില്‍' കണ്ടാലും, അനുഗ്രഹം അവന് ഒന്നുതന്നെ. ആ കുര്‍ബാന ഈശോസഭ ക്കാരന്‍ ചൊല്ലിയാലും കര്‍മ്മലീത്താക്കാരന്‍ ചൊല്ലിയാലും വ്യത്യാസമൊന്നുമില്ല. കുമ്പസാരവും മറ്റു കൂദാശകളും ഒന്നുതന്നെ. പിന്നെ ഈ റീത്തുകളുടെ ഗുണഭോക്താക്കള്‍ ഭരണാധിപന്മാരാണ്. റീത്തുകളുടെ പേരില്‍ രൂപതകളും അധികാരങ്ങളും സ്വത്തും, 'സഭ'യുടെ പേരില്‍ പ്രയോര്‍ സ്ഥാനങ്ങളും മറ്റും മറ്റും!! കര്‍ത്താവു സ്ഥാപിച്ച സഭ ഇതാണോ? ഒരിക്കലുമല്ല. ഇത് മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഇങ്ങനെ മനുഷ്യസൃഷ്ടമായ വിഭാഗീയാവശ്യങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളുംകൂടി ക്രൈസ്തവസന്ദേശത്തിന്റെ ചേതനയെ മുക്കിക്കൊന്നുകൊണ്ടിരിക്കുകയാണ്.
പത്രോസിന്റെ 'പാറ' ബലമേറിയതാണ്. ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പാറ.
പക്ഷേ, ഇന്ന് ആ പാറ അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പായലുകെട്ടിക്കിടന്ന്, മനുഷ്യപാദങ്ങള്‍ക്ക് ഉറച്ചുനില്‍ക്കാന്‍ പറ്റാത്തതായിത്തീര്‍ന്നിരിക്കുന്നു. ഈ പാറമേല്‍ ഞവണിക്കയും ഞണ്ടും സുഖവാസം നടത്തുന്നു.

Friday 9 February 2018

ഇത് ഭാരതക്രൈസ്തവരുടെ ജന്മാവകാശം

ജോസഫ് പുലിക്കുന്നേല്‍  
 [2011 മെയ് 23-ാം തീയതി സെന്റ്‌തോമസ് മൗണ്ടില്‍വെച്ചു കൂടിയ മെത്രാന്‍ സമിതിക്ക് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ഒരു മെമ്മോറാണ്ടം നല്‍കുകയുണ്ടായി. മെമ്മോറാണ്ടസമര്‍പ്പണത്തിനുമുമ്പു നടന്ന യോഗത്തില്‍ പുലിക്കുന്നേല്‍ സാര്‍ നടത്തിയ ഉദ്ഘാടനപ്രസംഗം, അദ്ദേഹത്തിന്റെ സ്മരണ ജ്വലിപ്പിക്കാന്‍ താഴെകൊടുക്കുന്നു. കടപ്പാട്: 'ഓശാന' 2011 ജൂണ്‍ ലക്കം]

കത്തോലിക്കാസഭയുടെ വിശ്വാസങ്ങള്‍ക്ക് രണ്ട് അടിസ്ഥാനഘടകങ്ങളാണുള്ളത് 1. ബൈബിള്‍, 2. പാരമ്പര്യം.
ലോകത്തിലെ ഏറ്റവും പ്രാചീനമായ സഭകളിലൊന്നാണ് ഭാരതത്തിലുള്ളത്. റോമിന്റെയും അന്ത്യോക്യയുടെയും അതേ പാരമ്പര്യം. 1599-ല്‍ ഉദയംപേരൂരില്‍ പോര്‍ട്ടുഗീസ് മെത്രാന്‍ അലക്‌സീസ് മെനേസീസ് വിളിച്ചുകൂട്ടിയ സൂനഹദോസില്‍ ഈ സഭയുടെ പാരമ്പര്യത്തിനു വിരുദ്ധമായ അനേകം കാര്യങ്ങള്‍ സഭയുടെമേല്‍ അടിച്ചേല്‍പിക്കുകയുണ്ടായി. സഭാചരിത്രകാരനായ റവ.ഡോ.സേവ്യര്‍ കൂടപ്പുഴ ഈ പാശ്ചാത്യവല്‍ക്കരണം സഭയിലുണ്ടാക്കിയ അടിസ്ഥാനമാറ്റങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ''വിവാഹജീവിതം നയിക്കുന്നവര്‍ പൗരോഹിത്യപദവിക്ക് അര്‍ഹരല്ലെന്ന പാശ്ചാത്യപാരമ്പര്യം ഭാരതത്തിലും നിര്‍ബന്ധമാക്കി. ഇത് പൗരസ്ത്യസഭാപാരമ്പര്യങ്ങള്‍ക്കെതിരാണ്. ഇടവക വിഭജനരീതി പാശ്ചാത്യസഭയിലേതിനോട് അനുരൂപപ്പെടുത്തി. ഇടവകയുടെയും രൂപതയുടെയും ഭരണരീതി പാശ്ചാ ത്യസഭയുടേതിനോട് അനുരൂപപ്പെടുത്തി. അനിയന്ത്രിതമായ അധികാരകേന്ദ്രീകരണത്തിന് ഇതു വഴിതെളിച്ചു. ദൈവജനപങ്കാളിത്തം കുറച്ചു'' (ഭാരത സഭാചരിത്രം, മൂന്നാം പതിപ്പ്, പേജ് 327).
രണ്ടാം വത്തിക്കാ ന്‍ കൗണ്‍സില്‍ പൗര
സ്ത്യദേശത്തെ സഭകള്‍ക്കുവേണ്ടിയുള്ള ഡിക്രിയില്‍ ഇങ്ങനെ പറയുന്നു. ''അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. സംപൂജ്യമായ പൗരാണികത്വത്തില്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഏറ്റം ഒത്തുപോകുന്നതും ആത്മാക്കളുടെ നന്മയ്ക്കു കൂടുതല്‍ ഉപകരിക്കുന്നതുമാണ്. അതിനാല്‍ അവ അത്യന്തം അഭിനന്ദനീയംതന്നെ. നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍ വരുത്താവുന്നതല്ല; അതിനാല്‍, ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍തന്നെ അനുസരിക്കണം. മുമ്പത്തേക്കാള്‍ കൂടുതലായി ഇവ പഠിക്കുകയും പൂര്‍ണ്ണമായി ആചരിക്കുകയും വേണം. കാലത്തിന്റെയോ വ്യക്തികളുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണികപാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍).
അപ്പോസ്തലിക പാരമ്പര്യമുള്ള ഈ സഭയുടെമേല്‍ പാശ്ചാത്യസഭ നടത്തിയ കൈയേറ്റങ്ങള്‍ കണ്ടുപിടിച്ച് നമ്മുടെ തനതായ പാരമ്പര്യത്തിലേക്കു മടങ്ങിപ്പോകാന്‍ വത്തിക്കാന്‍ സൂനഹദോസ് നല്‍കിയ അവകാശം നമ്മുടെ ജന്മാവകാശമാണ്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും - മാര്‍പാപ്പായ്ക്കുപോലും - അധികാരമില്ല. കാരണം, സൂനഹദോസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍പാപ്പാമാര്‍ അവരുടെ ആദ്ധ്യാത്മിക ശുശ്രൂഷ നടത്തേണ്ടത്.
സുവിശേഷപാരമ്പര്യമനുസരിച്ച് ആദിമസഭയില്‍ മൂപ്പന്മാരെ (മെത്രാന്മാരെ) തെരഞ്ഞെടുക്കുകയായിരുന്നു എന്നതിന് അനേകം തെളിവുകളുണ്ട്. സഭയെ റോമാസാമ്രാജ്യത്തിന്റെ ഭരണവകുപ്പാക്കുന്നതുവരെ ക്രൈസ്തവരുടെ ഈ ജന്മാവകാശം പാശ്ചാത്യസഭയിലും നിലനിന്നിരുന്നു.
മാത്രമല്ല, ആ വ്യവസ്ഥയായിരുന്നു ക്രിസ്തു തന്റെ പഠനങ്ങളിലൂടെ അപ്പോസ്തലന്മാരെ പഠിപ്പിച്ചതും. അവിടുന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ അപ്പോസ്തലന്മാരോട് കല്പിച്ചു. ''അപ്പോള്‍, നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാലു കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം കാലു കഴുകണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചു തന്നിരിക്കുന്നു; ഞാന്‍ ചെയ്തതുതന്നെ നിങ്ങളും ചെയ്യണം. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:  ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാള്‍ വലിയവനല്ല. നിങ്ങള്‍ ഇക്കാര്യം മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതരാണ്'' (യോഹ. 13: 14-17, കാണുക: മത്താ. 20:20-, മര്‍ക്കോ. 10 :35-45,  ലൂക്കാ 22:24-30).
റോമാ സാമ്രാജ്യത്തിലൂടെ സഭാഘടനയിലേക്ക് വിജാതീയരുടെ ഭരണരീതി കടന്നുകയറി. എന്നാല്‍ ഭാരതസഭ അപ്പോസ്തല പാരമ്പര്യം 16 നൂറ്റാണ്ടുകാലം അഭംഗുരം തുടര്‍ന്നു. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം സ്ഥാപിതമായ വിജാതീയ ഭരണസമ്പ്രദായത്തിനെതിരെ നമ്മുടെ പൂര്‍വികര്‍ പോരാടിപ്പോന്നു. നമ്മുടെ പൂര്‍വികര്‍ പോരാടിയിരുന്നത് സുവിശേഷ നിര്‍ദ്ദേശിതമായ സഭാഭരണസമ്പ്രദായം പുനഃസ്ഥാപിക്കാന്‍വേണ്ടിയായിരുന്നു.
കൂനന്‍കുരിശു സത്യത്തിനുശേഷം ഭാരതസഭയുടെ മൂപ്പനായി തിരഞ്ഞെടുത്തത് പറമ്പില്‍ ചാണ്ടിക്കത്തനാരെയായിരുന്നു. കടുത്തുരുത്തിയില്‍ വിളിച്ചുകൂട്ടിയ നസ്രാണികളുടെ പ്രതിനിധിയോഗമാണ് ചാണ്ടിക്കത്തനാരെ മെത്രാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് (ഭാരതസഭാചരിത്രം മൂന്നാം പതിപ്പ്, പേജ് 381).
ഇവിടെ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' സമര്‍പ്പിക്കുന്ന മെമ്മോറാണ്ടത്തിലെ മെത്രാന്മാരെ തിരഞ്ഞെടുക്കാനുളള അവകാശം സഭയ്ക്കാണെന്ന വാദം സുവിശേഷാധിഷ്ഠിതവും നമ്മുടെ പാരമ്പര്യങ്ങളോട് ഒത്തുപോകുന്നതുമാണ്.
ഈ മെമ്മോറാണ്ടത്തിലെ മറ്റൊരാവശ്യം സഭാവക സ്വത്തുക്കളുടെ ഭരണം സഭയ്ക്കു വിട്ടുകൊടുക്കുന്നതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കരടുനിയമത്തെ മെത്രാന്മാര്‍ സ്വാഗതം ചെയ്യണമെന്നുള്ളതാണ്.
സഭയുടെ സ്വത്തുഭരണം എങ്ങനെയായിരിക്കണമെന്ന് സുവിശേഷത്തില്‍ വ്യക്തമായി അപ്പോസ്തലന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ''ആ ദിവസങ്ങളില്‍ ശിഷ്യരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അപ്പോള്‍, ദിവസംതോറുമുള്ള വിഭവവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നു എന്ന് ഗ്രീക്കുകാര്‍ എബ്രായര്‍ക്കെതിരെ പിറുപിറുത്തു. അതുകൊണ്ട്, ആ പന്ത്രണ്ടുപേര്‍. ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു : ഞങ്ങള്‍ ദൈവവചനപ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍., സഹോദരരേ നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ. പ്രവ. 6 : 1-4).
സഭയിലെ 12 ശിഷ്യന്മാരും ഒത്തൊരുമിച്ചെടുത്ത ഒരു തീരുമാനമായിരുന്നു, സഭയുടെ ഭൗതികഭരണം വിശ്വാസികള്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍വഹിക്കണമെന്നുള്ളത്. അപ്പോസ്തലന്മാരുടെ പിന്‍ഗാമികളെന്ന് സ്വയം വിവരിക്കുന്ന മെത്രാന്മാര്‍ അപ്പോസ്തലന്മാരുടെ ആ തീരുമാനത്തെ അംഗീകരിച്ച് നടപ്പിലാക്കണമെന്നു മാത്രമാണ് ഇന്ന് ഈ മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെടുന്നത്. ആദ്യത്തെ സൂനഹദോസില്‍ പങ്കെടുത്ത മാര്‍ത്തോമ്മായാണ് ഭാരതസഭയ്ക്ക് തുടക്കംകുറിച്ചതെന്ന് വിശ്വസിച്ചുപോരുന്നു. പാശ്ചാത്യസഭയുടെ ആധിപത്യത്തിനുമുമ്പുവരെ ഇവിടെ നിലനിന്നിരുന്ന സഭാഭരണവ്യവസ്ഥയെ എല്ലാ ചരിത്രകാരന്മാരും വിവരിക്കുന്നത് ''മാര്‍ത്തോമ്മായുടെ നിയമ''മെന്നാണ്. തൃശൂര്‍ ആര്‍ച്ചുബിഷപ്പും ചരിത്രകാരനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പോര്‍ട്ടുഗീസുകാരുടെ വരവിനുമുമ്പുണ്ടായിരുന്ന സഭാഭരണസമ്പ്രദായത്തെ വിവരിച്ചുകൊണ്ട് 'ഘമം ീള ഠവീാമ'െ എന്ന പേരില്‍ ഒരു ഗ്രന്ഥംതന്നെ രചിച്ചിട്ടുണ്ട്. 
സഭാചരിത്രകാരനും വടവാതൂര്‍ സെമിനാരി മുന്‍ സഭാചരിത്ര പ്രൊഫസറുമായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളി യോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു (ഭാരതസഭാചരിത്രം, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 198, 199).

'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ഇന്നു സമര്‍പ്പിക്കുന്ന ഈ മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആവശ്യങ്ങളില്‍ ഏതെങ്കിലും സുവിശേഷവിരുദ്ധമോ പാരമ്പര്യവിരുദ്ധമോ ആണെങ്കില്‍ അതു ചൂണ്ടിക്കാണിച്ചു തിരുത്താന്‍ മെത്രാന്മാര്‍ക്കു ബാദ്ധ്യതയുണ്ട്. ചര്‍ച്ച് ആക്ട് നിയമമായാല്‍ സഭയുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടും എന്ന ഭയം ആനുഷംഗികമായി മെത്രാന്മാര്‍ പ്രകടിപ്പിച്ചതായി അറിയുന്നു. അങ്ങനെ ഏതെങ്കിലും വകുപ്പ് കരടു നിയമത്തില്‍ ഉണ്ടെങ്കില്‍ അത് തിരുത്തിയെടുക്കുന്നതിന് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' മുമ്പോട്ടു വരുമെന്നാണ് എന്റെ വിശ്വാസം. ഭാരതത്തിലെ ഹിന്ദു, മുസ്ലീം, സിഖ് സമുദായങ്ങളുടെ പൊതുസ്വത്ത് ഭരിക്കുന്നതിന് ഇന്നു നിയമമുണ്ട്. ഭരണഘടന 25,26 വകുപ്പുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ ഇത്തരം നിയമം അത്യന്താപേക്ഷിതമാണെന്ന് കാണാം. ശത്രുതാമനോഭാവം വെടിഞ്ഞ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ മെത്രാന്മാര്‍ തയ്യാറാകും എന്നാണ് എന്റെ പ്രതീക്ഷ. 

Wednesday 7 February 2018

നമ്മുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട സഭ


ഓശാന മാസികയുടെ ഒന്നാം ലക്കത്തിലെ എഡിറ്റോറിയലില്‍നിന്നുള്ള ഒരു പ്രസക്തഭാഗമാണ് ഇവിടെ കൊടുക്കുന്നത്:
കത്തോലിക്കാസഭാ'വിശ്വാസികള്‍'ക്കു തിരുസഭ അപ്രമാദിത്വവരമുള്ള ഒരു സംഘടനയാണ്. തന്മൂലം, സഭാപരിഷ്‌ക്കരണമെന്നോ നവീകരണമെന്നോ ഒക്കെപ്പറഞ്ഞാല്‍, 'പിശാചിന്റെ തട്ടിപ്പാ'യാണ് ചിലര്‍ അതിനെ വീക്ഷിക്കുക. ഇവര്‍ യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നവരാണ്.
സഭ ദൈവസ്ഥാപിതമാണ്. അത് ക്രിസ്തുവിന്റെ മനുഷ്യരക്ഷാകര പ്രവൃത്തിയുടെ തുടര്‍ച്ചയാണ്. ഈ സഭയാകട്ടെ മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്നു. മനുഷ്യനിര്‍മിതമായ സംഘടനകളും സംഘടനാരൂപവും സ്ഥാപനങ്ങളും നിയമങ്ങളും ആണ് സഭയുടെ ഭൗതികഘടന.
മിശിഹായുടെ രക്ഷാകരദൗത്യത്തിന്റെ സാക്ഷിയായ സഭ വിശുദ്ധവും ഏകവും സാര്‍വ്വലൗകികവും സംഘടനാനിബദ്ധമല്ലാത്തതുമാണ്. അതിന് മാറ്റമോ നവീകരണമോ പരിഷ്‌ക്കാരമോ ആവശ്യമില്ല. ക്രിസ്തുവിന്റെ സനാതനനീതിയിലും വീണ്ടെടുപ്പിലും വിരാജിക്കുന്ന ഈ സഭയല്ല നമ്മുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട സഭ.
ആ സഭയാകട്ടെ, ബലഹീനരായ മനുഷ്യര്‍ ഉള്‍ക്കൊള്ളുന്നതും, അവരാല്‍ത്തന്നെ നിയന്ത്രിക്കപ്പെടുന്നതും, കാലദേശസംസ്‌ക്കാരങ്ങളുടെ സ്വാധീനത്തില്‍പ്പെടുന്നതും, മനുഷ്യനിര്‍മിതങ്ങളായ സ്ഥാപനങ്ങളും സംഘടനകളും സംഘടനാരൂപങ്ങളും നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ളതുമായ ഒന്നത്രെ. ''സഭ ലോകമല്ല; ലോകത്തില്‍നിന്നുള്ളതുമല്ല. പക്ഷേ, സഭ ലോകത്തിലാണ്'' (ഹാന്‍സ്‌ക്യൂങ്).
ഈ ലോകത്തിലുള്ള സഭയില്‍ തീര്‍ച്ചയായും ലൗകികബലഹീനതകള്‍ പ്രവേശിക്കുമെന്നതില്‍ സംശയമില്ല.

സഭയിലെ ആചാരാനുഷ്ഠാനങ്ങളും അധികാരവിന്യാസവും സംഘടനാരൂപവും സംജ്ഞകളും സാമൂഹികബന്ധങ്ങളും എല്ലാം, 'തെറ്റാവരമുള്ള സഭ'യുടെ ഭാഗമാണെന്നു വിശ്വസിച്ചിരുന്നവരുണ്ട്. പറങ്കിമെത്രാന്മാര്‍ നമ്മേ ഭരിച്ചിരുന്നപ്പോള്‍ വെള്ളത്തൊലിയിലും ചുവന്ന തൊപ്പിയിലും 'റൂഹാദക്കുദിശായെ' ദര്‍ശിച്ചവര്‍, ഈ പാതിരിമാരുടെ കൊള്ളരുതായ്മകളെ എതിര്‍ത്തവരെ സഭാഭ്രഷ്ടരാക്കി ശപിച്ചത് ശുദ്ധവിശ്വാസത്തിന്റെ പേരിലായിരുന്നു. നാട്ടുമെത്രാന്മാര്‍ക്കുവേണ്ടി വാദിച്ചതിന് കര്‍മ്മലീത്താസഭയില്‍നിന്നും 'കണ്ണുനീരും കയ്യുമായി' ഇറക്കിവിടപ്പെട്ട 'ഏഴുവ്യാകുലങ്ങള്‍' എന്നറിയപ്പെട്ട വൈദികപ്രമുഖര്‍, അക്കാലത്ത്, 'സാത്താന്റെ സന്താന'ങ്ങളാണെന്ന് ഭക്തിയുടെ പൊയ്മുഖമണിഞ്ഞ 'സനാതനികള്‍' പ്രചാരണം നടത്തുകയുണ്ടായി. 'പത്രോസിന്റെ പാറ' 'പാറപോലെ ഉറച്ച താണെന്നും' അതിനു മാറ്റം ആവശ്യമില്ലെന്നും വാദിക്കുന്നവര്‍, സഭയെ അതിന്റെ സാമൂഹ്യാര്‍ഥത്തില്‍ കാണാന്‍ ശ്രമിക്കാത്തവരാണ്. 

Monday 5 February 2018

അലിഖിത പാരമ്പര്യത്തിന്ന് ഒരപവാദം

1975 ഒക്‌ടോബര്‍ മാസത്തിലാണ് ഓശാന മാസികയുടെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചത്. അതിലെ എഡിറ്റോറിയലില്‍നിന്നുള്ള ആദ്യഭാഗമാണ് താഴെ കൊടുക്കുന്നത്:
പ്രസിദ്ധീകരണശാഖയില്‍ ഓശാന ഒരു പുതിയ അധ്യായം കുറിയ്ക്കുകയാണ്. പുരോഹിതന്മാര്‍ക്ക് പൂര്‍ണനിയന്ത്രണമുള്ളതും രൂപതകളോ സന്യാസസഭകളോ നടത്തുന്നതുമായ പ്രസിദ്ധീകരണങ്ങളത്രെ കത്തോലിക്കാമത പ്രസിദ്ധീകരണങ്ങള്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്. ആശയപ്രചാരണോപാധികളുടെമേല്‍ പുരോഹിതര്‍ക്കുള്ള ഈ കുത്തക ഒരലിഖിത നിയമംപോലെ നിലനില്‍ക്കുകയാണ്. മതവും മതകാര്യങ്ങളും മതചിന്തയും വ്യാഖ്യാനവുമെല്ലാം പുരോഹിതര്‍ക്കുള്ളതാണെന്ന പൊതുധാരണയില്‍ ചില തിരുത്തലുകള്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
കത്തോലിക്കാസഭാനവീകരണ പ്രസ്ഥാനത്തിന്റെ വകയായ ഈ പ്രസിദ്ധീകരണം ഈ അലിഖിത പാരമ്പര്യത്തിന്ന് ഒരപവാദമാകയാല്‍ ഇതിന്റെ അടിസ്ഥാനാശയലക്ഷ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഒരു പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഫാ. ഹാന്‍സ്‌ക്യൂങ് കത്തോലിക്കാസഭയിലുള്ള രണ്ടു വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: ''സാധാരണയായി, സഭയെക്കുറിച്ച് രണ്ടു വ്യത്യസ്ത രീതിയില്‍ സംസാരിച്ചു കേള്‍ക്കാറുണ്ട്. ആദര്‍ശവാദിയായ ഒരാള്‍, അയാള്‍ വൈദികനോ അല്‍മായനോ ആകട്ടെ, അയാള്‍ പ്രസംഗിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും സാധാരണ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോഴും തിരുസഭയെ ദൈവത്തിന്റെ സഭയായാണ് ചിത്രീകരിക്കുക. അയാളുടെ ദൃഷ്ടിയില്‍ സഭ സംശുദ്ധയും കറയോ കളങ്കമോ ഇല്ലാത്തവളുമാണ് - അവള്‍ മനുഷ്യരക്ഷ, ദൈവമഹത്വം എന്നിവയില്‍ മാത്രം വ്യാപൃതയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യവാദി തെരുവിലെ മനുഷ്യനാണ്. കടയില്‍ പോകുകയും പത്രക്കടലാസ് മറിച്ചുനോക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍. അയാളുടെ ദൃഷ്ടിയില്‍, സഭ മനുഷ്യരുടെ സമൂഹം മാത്രമാണ്. സഭയുടെ ശിരസ്സും അവയവവുമെല്ലാം തീര്‍ത്തും മാനുഷികമാണ്. പരുഷവും സഹാനുഭൂതിയില്ലാത്തതുമായ യന്ത്രം - സ്വാതന്ത്ര്യത്തിന്റെ ബദ്ധശത്രു; ഈ ലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ കൈകടത്തുന്ന അധികാരവ്യാമൂഢ - അവളില്‍ എല്ലാവിധ കുറ്റങ്ങളും കുറവുകളുമുണ്ട്.
ഇവര്‍ രണ്ടുപേരില്‍ ആരുടെ ചിത്രമാണ് ശരി? രണ്ടുപേരുടേതും ശരിയാണ്. പക്ഷേ വ്യത്യസ്തരീതിയിലാണെന്നു മാത്രം; അതുപോലെ രണ്ടുപേരുടേതും തെറ്റുമാണ്.
ശരിയാണെന്നു പറഞ്ഞതിനു കാരണം, ഒരുവിധത്തില്‍ അവരുടെ ചിത്രീകരണം സഭ യഥാര്‍ഥത്തില്‍ ആയിരിക്കുന്ന സ്ഥിതിയോട് അനുരൂപമാണ്. എന്നാല്‍ തെറ്റാകുന്നത്, സഭ അവര്‍ ചിത്രീകരിക്കുന്നതുപോലെ മാത്രമാണെന്ന് ഏകപക്ഷീയമായി കരുതുമ്പോഴാണ്. ഈ 'ആദര്‍ശവാദിക്കും' 'യാഥാര്‍ത്ഥ്യവാദിക്കും' സഭാനവീകരണത്തില്‍ താത്പര്യമൊന്നുമില്ല. സഭയുടെ ശോഭായമാനമായ വശംമാത്രം കാണുന്ന ആദര്‍ശവാദിക്ക്, സഭാനവീകരണം അനാവശ്യമാണ്. സഭയുടെ കറുത്തിരുണ്ട വശംമാത്രം കാണുന്ന യാഥാര്‍ത്ഥ്യവാദി പറയും നവീകരണം അസാധ്യമാണെന്ന്. സഭയെക്കുറിച്ച് യഥാര്‍ത്ഥ താല്പര്യമുള്ള സഭാംഗങ്ങള്‍ക്കു മാത്രമേ, ഇരുണ്ടു മങ്ങിയ വശത്തോടൊപ്പം, സഭയുടെ പ്രകാശ പൂര്‍ണമായ വശത്തിലും വിശ്വസിക്കാനാകൂ'' (പഴയസഭയും പുതിയ യുഗവും - ഹാന്‍സ്‌ക്യൂങ്; തര്‍ജമ. ഫാ. തുണ്ടിയില്‍ സി.എം.ഐ; പ്രകാശം പബ്ലിക്കേഷന്‍സ്, ആലപ്പുഴ). 

Thursday 1 February 2018

കാവല്‍നായ്ക്കളെ കുഞ്ഞാടുകളാക്കിയ ഇടയന്മാര്‍ക്കെതിരെ ഒരു പുലി

ആടിനെ പട്ടിയാക്കി തട്ടിയെടുത്ത കള്ളന്മാരുടെ കഥ നമുക്കെല്ലാം അറിയാം. എന്നാല്‍ കുറെ ഇടയന്മാര്‍ ചേര്‍ന്ന് കാവല്‍നായ്ക്കളെ ആടുകളെന്നു വിളിച്ച് അവയുടെ ശൗര്യം നഷ്ടപ്പെടുത്തിയത് കഥയല്ല, ചരിത്രമാണ്. ആ ഇടയന്മാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണെന്ന് കണ്ടെത്തിയ ഒരു പുലിയുടെ ജീവിതസന്ദേശമാണ് ഞാന്‍ ഇവിടെ പകര്‍ത്താന്‍ പോകുന്നത്. എനിക്കിവിടെ സ്വന്തമായി പറയാന്‍ അധികമൊന്നുമില്ല. ആ പുലി തനിക്കു പറയാനുള്ളതെല്ലാം രേഖപ്പെടുത്തിവച്ചിട്ടാണ് കടന്നു പോയിരിക്കുന്നത്. അതില്‍ കുറെ കാര്യങ്ങള്‍ ഒരു സുവിശേഷകനെപ്പോലെ പകര്‍ത്തുക എന്നത് എനിക്കു കിട്ടിയ ഒരു നിയോഗമാണെന്നു ഞാന്‍ അറിയുന്നു.
ശ്രീ. ജോസഫ് പുലിക്കുന്നേലിന്റെ തൂലികകൊണ്ടു തന്നെ രേഖപ്പെടുത്തിയ ഭാരതത്തിനുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സുവിശേഷം പകര്‍ത്തുന്ന വിനായകന്‍ മാത്രമാണ് ഞാന്‍.
(മഹാഭാരതം രചിച്ചത് കൃഷ്ണ ദൈ്വപായന വ്യാസനാണെന്നു നമുക്കെല്ലാം അറിയാം. അതു വ്യാസന്‍ പറഞ്ഞുകൊടുത്തപ്പോള്‍ പകര്‍ത്തിയത് പരമശിവന്റെ പുത്രനായ ഗണപതിയായിരുന്നു. ഗണപതി അതെഴുതിയത് തന്റെ ഒടിഞ്ഞ കൊമ്പുകൊണ്ടായിരുന്നു. ഗണപതിയുടെ കൊമ്പൊടിഞ്ഞ കഥയിലാകട്ടെ കലാകാരന്‍ സ്വന്തം അഹന്തയെ തന്നില്‍നിന്ന് ഒടിച്ചുമാറ്റി അതുകൊണ്ടുവേണം സര്‍ഗരചന നടത്താന്‍ എന്ന ധ്വനിയുമുണ്ട്.)
മഹാഭാരതം രചിച്ച വ്യാസന്‍ തന്നെയാണ് അതിലെ കൃഷ്ണനും എന്ന് നമ്മോട് ആ കൃതിതന്നെ ഗൂഢമായി പറയുന്നുണ്ട്. അതുപോലെ സുവിശേഷങ്ങളിലെ യേശുവില്‍ സുവിശേഷകന്മാരുടെ ആത്മാവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നിങ്ങള്‍ ശ്രീ.പുലിക്കുന്നേലിനെക്കാള്‍ എന്നെ കാണരുതെന്ന്  എനിക്കാഗ്രഹമുണ്ട്. അതിനാല്‍ത്തന്നെ ഇതില്‍ 90 ശതമാനവും അദ്ദേഹത്തിന്റെ രചനകളില്‍നിന്നുള്ള ഉദ്ധരണികളാണ്. തന്റെ കൃതികള്‍ക്ക് പകര്‍പ്പവകാശം ഇല്ലെന്നും പരമാവധി ആളുകളില്‍ എത്തിക്കാന്‍ ആര്‍ക്കും അവകാശമുണ്ടായിരിക്കുമെന്നും 'ഓശാന' എന്ന പേരില്‍ത്തന്നെ ബ്ലോഗ് തുടങ്ങാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹമെന്നോട് വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ഈ കൃതിയുടെ പൂർണരൂപം വര്‍ഷങ്ങള്‍ക്കുമുമ്പേ ഞാന്‍ തുടങ്ങിയ 'ഓശാന' എന്ന ബ്ലോഗ് പുനരാരംഭിച്ച്  തിലായിരിക്കും പ്രസിദ്ധീകരിക്കുക. 
ആദ്യ അധ്യായം പുലിക്കുന്നൻ സ്വന്തം നിയോഗം സ്വയംതിരിച്ചറിഞ്ഞതായി  രേഖപ്പെടുത്തി യിട്ടുള്ള ഒരു  സംഭവമാണ്. മുമ്പേതന്നെ അദ്ദേഹം നടത്തിയ കേരളസഭയുടെ രോഗനിർണമാണ് അടുത്തത്. തുടർന്ന് ഓശാന മാസിക തുടങ്ങാൻ പ്രേരകമായ സംഭവങ്ങളാണ്. അതിനുശേഷമുള്ള ഭാഗം അദ്ദേഹം ഓശാനയിലെ ലേഖനങ്ങളിലൂടെ സഭയ്ക്കു വിധിച്ച കഷായങ്ങളാണ്. അവയ്ക്കിടയിൽ അദ്ദേഹം കുറിച്ച ഫലിതങ്ങളെ മേമ്പൊടിയായും ചേർത്തിരിക്കും.
ഈ കൃതി ഒരു പ്രത്യേകരീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ദിവസവും ഒരധ്യായം വീതം ഈ കൃതി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കും. (ഞാനിവിടെ മാതൃകയാക്കുന്നത് മഹാഭാരതം ആധുനികശൈലിയില്‍ കാലഘട്ടത്തിനിണങ്ങിയ വിധത്തില്‍ നോവലുകളാക്കുന്ന ജയമോഹൻ തന്റെ കൃതികൾ പ്രസിദ്ധീകരിക്കുന്ന രീതിയാണ്. അദ്ദേഹവും എന്നെപ്പോലെ ഗുരുനിത്യചൈതന്യ യതിയുടെ ആയിരം പൂക്കളില്‍ ഒരു പൂവാണ്.)